• സ്ഥിരം സർവീസ് ഇന്നുമുതൽ
കൊച്ചി: സെന്റർ ഫോർ എംപവർമെന്റ് ആൻഡ് എൻറിച്ച്മെന്റിലെ ഭിന്നശേഷി കുട്ടികളുടെ ആഘോഷത്തിമിർപ്പിനിടെ ഇന്നലെ രാവിലെ കൊച്ചി വാട്ടർമെട്രോ ബോട്ട് ഹൈക്കോടതി ടെർമിനലിൽ നിന്ന് കന്നി യാത്ര തുടങ്ങി. തിരുവനന്തപുരത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം നിർവഹിച്ചതിനു പിന്നാലെയായിരുന്നു സർവീസിന് തുടക്കം. ഹൈക്കോടതി - വൈപ്പിൻ സർവീസ് ഇന്നും വൈറ്റില - കാക്കനാട് സർവീസ് നാളെയും സ്ഥിരം സർവീസ് ആരംഭിക്കും.
സെന്റർ ചെയർമാൻ ഡോ.പി.എ. മേരി അനിതയുടെ നേതൃത്വത്തിൽ, ആർപ്പുവിളിച്ചും കുരവയിട്ടും 'കുട്ടനാടൻ പുഞ്ചയിലെ കൊച്ചുപെണ്ണേ കുയിലാളെ" പാടിയും കുട്ടികൾ യാത്ര കളറാക്കി.
ലോകത്തിലെ തന്നെ വിപുലമായ സംയോജിത ജലഗതാഗത പദ്ധതികളിൽ ഒന്നാണ് കൊച്ചി വാട്ടർ മെട്രോ. എട്ട് ഡബിൾ ഹൾ എ.സി. വൈദ്യുത ബോട്ടുകളും നാല് ജെട്ടികളുമാണ് ആദ്യഘട്ടത്തിൽ സജ്ജമായത്. 10 ദ്വീപുകളെ ബന്ധിപ്പിക്കുന്ന പദ്ധതി 2019 ഡിസംബറിൽ പൂർത്തിയാകേണ്ടതായിരുന്നു.
വൈറ്റില, കാക്കനാട്, ഹൈക്കോർട്ട്, വൈപ്പിൻ, ബോൾഗാട്ടി ടെർമിനലുകളാണ് ഇപ്പോൾ തയ്യാറായത്. സൗത്ത് ചിറ്റൂർ, ഏലൂർ, ചേരാനല്ലൂർ, എളങ്കുന്നപ്പുഴ ടെർമിനലുകൾ അന്തിമഘട്ടത്തിലാണ്.
കൊച്ചി മെട്രോറെയിൽ കോർപ്പറേഷന്റെ ഉപകമ്പനിയാണ് കൊച്ചി വാട്ടർ മെട്രോ ലിമിറ്റഡ്. പദ്ധതി പൂർണ തോതിലാകുമ്പോൾ 23 വലിയ ബോട്ടുകളും 55 ചെറിയ ബോട്ടുകളുമുണ്ടാകും.
വാട്ടർ മെട്രോ
പദ്ധതി ചെലവ് : 1136.83 കോടി
ടെർമിനലുകൾ : 38
ബോട്ടുകൾ : 23
ദൈർഘ്യം : 76 കിലോമീറ്റർ
റൂട്ടുകൾ : 15
ബോട്ട് നിർമ്മാണം : കൊച്ചി കപ്പൽശാല
വില : 7.6 കോടി
യാത്രക്കാർ : 100
ജീവനക്കാർ : 03
ബോട്ടിന്റെ പ്രത്യേകതകൾ
• ബാറ്ററിയിലും ഡീസൽ ജനറേറ്ററിലും ഓടുന്ന ഹൈബ്രിഡ് മോഡൽ • വൈദ്യുതി തീർന്നാൽ തനിയെ ഡീസൽ എൻജിൻ പ്രവർത്തിക്കും • ഓരോ മണിക്കൂറിലും ചാർജ് ചെയ്യണം. ചാർജിംഗിന് 10-15 മിനിറ്റുമതി • ശബ്ദമില്ല • യാത്രികർ ഒരു വശത്തേക്ക് മാറിയാലും ബോട്ട് മറിയില്ല. സഞ്ചരിക്കുമ്പോൾ ഓളം തീരെ കുറവ് • ടെർമിനലിൽ പൊങ്ങിക്കിടക്കുന്ന പ്ളാറ്റ്ഫോമാണ് ജെട്ടി. • വേലിയേറ്റവും ഇറക്കവും ബാധിക്കില്ല.
20 രൂപ
ഹൈക്കോടതി - വൈപ്പിൻ, വൈറ്റില - കാക്കനാട് റൂട്ടിൽ 20 രൂപയാണ് നിരക്ക്.
മിനിമം 20 രൂപയും കൂടിയ നിരക്ക് 40 രൂപയുമാണ്. 16 മിനിറ്റ് കൊണ്ട് വൈപ്പിനിലെത്തും. കാക്കനാട്ടേക്ക് 26 മിനിറ്റും.
കേരളത്തിന്റെ അഭിമാന പദ്ധതിയാണ് യാഥാർത്ഥ്യമാകുന്നത്. ദ്വീപുകളിലെ യാത്രാ ക്ളേശത്തിനും പരിഹാരമാകും.
പി.രാജീവ്
വ്യവസായമന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |