ചെന്നൈ: വ്യോമസേനയുടെ അഭ്യാസം കാണാൻ ഞായറാഴ്ച ചെന്നൈ മറീന ബീച്ചിൽ തടിച്ചുകൂടിയവരിൽ അഞ്ചുപേർ മരണമടഞ്ഞത് ചൂടും നിർജലീകരണവും കൊണ്ടുള്ള ആരോഗ്യപ്രശ്നങ്ങൾ കാരണമാണെന്ന് സർക്കാർ. മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് അഞ്ചുലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകുമെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പ്രഖ്യാപിച്ചു.
ലക്ഷക്കണക്കിനാളുകൾ പങ്കെടുക്കുന്ന ചടങ്ങിനുവേണ്ട ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതിൽ വന്ന വീഴ്ചയാണ് ആളപായത്തിന് കാരണമായതെന്ന് വിമർശനം ഉയർന്ന പശ്ചാത്തലത്തിലാണ് വിശദീകരണം. തളർന്നുവീണ 102 പേരെയാണ് വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചത്. അതിൽ അഞ്ചുപേരാണ് മരിച്ചതെന്ന് ആരോഗ്യമന്ത്രി എം. സുബ്രഹ്മണ്യൻ തിങ്കളാഴ്ച സ്ഥിരീകരിച്ചു. ഏഴുപേർ ചികിത്സയിലാണ്. മറ്റുള്ളവർ ആശുപത്രിവിട്ടു. തിക്കും തിരക്കുമല്ല മരണകാരണമെന്നും ചൂടാണ് പ്രശ്നമായതെന്നും അദ്ദേഹം പറഞ്ഞു.
നഗരത്തിൽ ഞായറാഴ്ച പകൽ 34 ഡിഗ്രി സെൽഷ്യസ് വരെയായിരുന്നു താപനിലയെങ്കിലും അന്തരീക്ഷത്തിലെ ഈർപ്പംകൂടി കണക്കിലെടുക്കുമ്പോൾ 43 ഡിഗ്രിയുടെ ചൂടാണ് അനുഭവപ്പെട്ടത്.
ഉന്നതതല അന്വേഷണം വേണമെന്ന് സഖ്യകക്ഷികൾ
: അഞ്ചുപേർ തളർന്നുവീണു മരിച്ച സംഭവത്തിൽ തമിഴ്‌നാട് സർക്കാരിനെതിരേ പ്രതിപക്ഷം. വേണ്ട ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതിൽ വലിയ വീഴ്ച പറ്റി. ഉന്നതതല അന്വേഷണം വേണമെന്ന് സഖ്യകക്ഷികളും ആവശ്യപ്പെട്ടു.
ഉത്തരവാദിത്വം സർക്കാരിന്
ലക്ഷക്കണക്കിനുപേർ തടിച്ചുകൂടുന്ന സ്ഥലങ്ങളിൽ ഏർപ്പെടുത്തേണ്ട സൗകര്യങ്ങൾ ഒരുക്കാത്തതാണ് ദുരന്തത്തിന് വഴിവെച്ചതെന്ന് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. അണ്ണാമലൈ പറഞ്ഞു. സ്വന്തം കുടുംബത്തിന്റെ സൗകര്യങ്ങളിൽമാത്രമേ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് ശ്രദ്ധയുള്ളൂ എന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ജനലക്ഷങ്ങൾ പൊരിവെയിലത്തു നിൽക്കുമ്പോൾ, മുഖ്യമന്ത്രിയുടെ കുടുംബം ഉൾപ്പെടുന്ന വി.ഐ.പി.കൾ എയർ കണ്ടീഷൻ ചെയ്ത പന്തലിൽ ഇരുന്നാണ് എയർ ഷോ കണ്ടതെന്ന് ബി.ജെ.പി. നേതാവ് തമിഴിസൈ സൗന്ദര രാജൻ പറഞ്ഞു. മരണത്തിന്റെ പൂർണ ഉത്തരവാദിത്വം സംസ്ഥാന സർക്കാർ ഏറ്റെടുക്കണമെന്ന് അണ്ണാ ഡി.എം.കെ. ജനറൽ സെക്രട്ടറി എടപ്പാടി പളനിസാമി ആവശ്യപ്പെട്ടു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..