സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ
തിരുവനന്തപുരം: കഴിഞ്ഞ കുറച്ചുനാളുകളായി പി.വി.അന്‍വറിനെ നായകനാക്കി വലിയ തരത്തിലുള്ള നാടകങ്ങളാണ് അരങ്ങേറിയിട്ടുള്ളതെന്നും അതെല്ലാ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നുവെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍.
ലക്ഷങ്ങളെ അണിനിരത്തി രാഷ്ട്രീയ പ്രഖ്യാപനം നടത്തുമെന്നായിരുന്നു അന്‍വര്‍ അറിയിച്ചിരുന്നത്. അതെല്ലാം പ്രഖ്യാപനങ്ങളിലും പ്രചാരണങ്ങളിലുമൊതുങ്ങി. അന്‍വര്‍ യഥാര്‍ഥത്തില്‍ കേരളത്തിലുടനീളം അലയുന്ന ചിത്രമാണ് ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് വേണ്ടിയാണ് താന്‍ ഇറങ്ങിയിട്ടുള്ളതെന്ന് പറഞ്ഞെങ്കിലും യഥാര്‍ഥ്യവുമായി അതിന് യാതൊരു ബന്ധവും ഉണ്ടായില്ലെന്നും ഗോവിന്ദന്‍ പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി.
നിലമ്പൂരിലെ അന്‍വറിന്റെ രാഷ്ട്രീയ പ്രഖ്യാപനത്തില്‍ ജമാഅത്തെ ഇസ്ലാമി,എസ്ഡിപിഐ, ലീഗ്, കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പങ്കെടുത്തത്. അവരെ അഭിസംബോധന ചെയ്യേണ്ട സ്ഥിതിയാണ് അന്‍വറിനുണ്ടായത്. ഉന്നയിക്കപ്പെട്ട പ്രശ്‌നങ്ങളിലെല്ലാം കേരളത്തിലെ ജനങ്ങള്‍ക്ക് ബോധ്യമായി.
അന്‍വര്‍ ഉന്നയിച്ച വിഷയങ്ങളിലെല്ലാം സര്‍ക്കാര്‍ നടപടിയെടുത്തിട്ടുണ്ട്. എസ്പിയെ മാറ്റി. മലപ്പുറത്തെ പോലീസില്‍ നല്ല രീതിയിലുള്ള ക്രമീകരണങ്ങള്‍ വരുത്തി. എഡിജിപിയെ സംബന്ധിച്ച അന്വേഷണത്തില്‍ റിപ്പോര്‍ട്ട് കിട്ടി 24 മണിക്കൂറിനകം ക്രമസമാധാന ചുമതലയില്‍നിന്ന് മാറ്റി. ഇതുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ അവസാനിച്ചിട്ടുമില്ല. ഡിജിപിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടക്കുന്നു. അനധികൃത സ്വത്ത് സമ്പാദ്യ ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണവും നടക്കുന്നുന്നുണ്ട്.
ആര്‍എസ്എസ് നേതാക്കളെ കണ്ടതുമായി ബന്ധപ്പെട്ട കാര്യവും പരിശോധനയില്‍ വരും. ഇത് സിപിഎമ്മിനെതിരായി പ്രചരിപ്പിക്കുന്നത് ജമാഅത്തെ ഇസ്ലാമിയാണ്. ആര്‍എസ്എസ് നേതൃത്വുമായി രഹസ്യ ചര്‍ച്ച നടത്തിയത് കേരളത്തിലെ ജമാഅത്തെ ഇസ്ലാമിയുടെ അമീര്‍ ഉള്‍പ്പടെയുള്ളവരാണെന്നും എം.വി.ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി.
മാത്യുകുഴല്‍നാടന്‍ ഒരുപാട് ചരിത്രം വസ്തുതാപരമായി പഠിക്കാനുണ്ടെന്നതിലേക്കാണ് അദ്ദേഹത്തിന്റെ നിയമസഭാ പ്രസംഗം വിരല്‍ചൂണ്ടുന്നതെന്നും ഗോവിന്ദന്‍ പറഞ്ഞു. രക്തസാക്ഷികളെ അപമാനിക്കുന്ന നിലപാടാണ് രാഷ്ട്രീയ ലാഭത്തിനായി മാത്യു കുഴല്‍നാടന്‍ ഭാഗത്ത്‌നിന്നുണ്ടായത്. മാപ്പര്‍ഹിക്കാത്ത പ്രസ്താവന നടത്തിയ കുഴല്‍നാടന്‍ കോമാളി വേഷക്കാരനായി മാറിയിരിക്കുന്നുവെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.
Content Highlights: mv govindan cpm state secretary press meet-pv anvar-adgp issue
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..