രത്തൻ ടാറ്റയും നരേന്ദ്രമോദിയും ആദ്യ നാനോ കാർ പുറത്തിറക്കുന്ന വേളയിൽ | Photo: PTI
നിരവധി നേട്ടങ്ങള്‍ക്കിടയിലും രത്തന്‍ ടാറ്റയുടെ മനസ്സിനെ ഏറെ വേദനിപ്പിച്ച അധ്യായമാണ് പശ്ചിമ ബംഗാളിനെ സിംഗൂര്‍ പ്രക്ഷോഭം. സിംഗൂരില്‍ ആരംഭിക്കേണ്ടിയിരുന്ന ടാറ്റ മോട്ടോഴ്സിന്റെ നാനോ കാര്‍ നിര്‍മാണ ഫാക്ടറിക്കെതിരെ വലിയ പ്രതിഷേധമാണ് അന്നുയര്‍ന്നത്. ബംഗാളിന്റെ രാഷ്ട്രീയത്തെ തന്നെ ഈ പ്രക്ഷോഭം മാറ്റി മറിച്ചു.
എന്നാല്‍, ബംഗാളിന്റെ നഷ്ടം നേട്ടമായത് ഗുജറാത്തിനാണ്. ഒരു ചെറിയ പ്രവൃത്തിക്ക് എത്രവലിയ മാറ്റമുണ്ടാക്കാന്‍ കഴിയുമെന്നതിന്റെ ഉദാഹരണമായി പ്രധാനമന്ത്രി നരേന്ദ്രമോദി ചൂണ്ടിക്കാട്ടാറുള്ള സംഭവവും ഇതുമായി ബന്ധപ്പെട്ടതാണ്. ബംഗാളിന് നഷ്ടമായ നാനോ കാര്‍ നിര്‍മാണ ഫാക്ടറി ഒരൊറ്റ എസ്.എം.എസിലാണ് ഗുജറാത്തിലെത്തിയത്.
അതിനെക്കുറിച്ച് അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി മോദി പറയുന്നത് ഇങ്ങനെ: 'തങ്ങള്‍ പശ്ചിമബംഗാള്‍ വിടുകയാണെന്ന് അറിയിച്ചുകൊണ്ട് രത്തന്‍ ടാറ്റ കൊല്‍ക്കത്തയില്‍ പത്രസമ്മേളനം നടത്തുമ്പോള്‍ ഞാന്‍ അദ്ദേഹത്തിന് 'സ്വാഗതം' എന്ന ഒറ്റവരി എസ്.എം.എസ്. അയച്ചു. ഒരു രൂപയുടെ എസ്.എം.എസിന് എന്തുമാറ്റമുണ്ടാക്കാന്‍ കഴിയുമെന്ന് നിങ്ങള്‍ക്ക് ഇപ്പോള്‍ കാണാം'. 2010-ല്‍ ഗുജറാത്തിലെ സാനന്ദില്‍ ഫാക്ടറി ഉദ്ഘാടനപരിപാടിയില്‍ സംസാരിക്കുകയായിരുന്നു മോദി.
ഇടതുസര്‍ക്കാര്‍ ഭരിക്കുന്ന ബംഗാളില്‍ അന്നത്തെ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യയുടെ നേതൃത്വത്തിലാണ് ടാറ്റയെ സംസ്ഥാനത്ത് എത്തിക്കാന്‍ ശ്രമം നടത്തിയത്. എന്നാല്‍, മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നടത്തിയ പ്രക്ഷോഭങ്ങള്‍ക്കൊടുവില്‍ ടാറ്റയ്ക്ക് പിന്മാറേണ്ടിവന്നു. 2006 മുതലുള്ള പ്രക്ഷോഭങ്ങള്‍ക്കൊടുവില്‍ 2008-ല്‍ ബംഗാളില്‍നിന്ന് നാനോ പദ്ധതി പിന്‍വലിക്കുന്നതായി രത്തന്‍ ടാറ്റ പ്രഖ്യാപിച്ചു.
2,000 കോടി മുതല്‍ മുടക്കിയാണ് സാനന്ദില്‍ നിര്‍മാണ ഫാക്ടറി സ്ഥാപിച്ചത്. ബംഗാളില്‍നിന്ന് പിന്മാറി രണ്ടുവര്‍ഷത്തിനകം ഉദ്ഘാടനം. 2010 ജൂണില്‍ സന്‍സദിലെ പ്ലാന്റില്‍നിന്ന് ആദ്യ നാനോ പുറത്തിറങ്ങുമ്പോള്‍ രത്തന്‍ ടാറ്റ ഗുജറാത്ത് സര്‍ക്കാരിന് നന്ദി അറിയിച്ചു.
ശാന്തവും സമാധാനപരവുമായ അന്തരീക്ഷമായിരുന്നു മറ്റൊരു പ്ലാന്റിനുവേണ്ടി ശ്രമിച്ചപ്പോള്‍ ഞങ്ങള്‍ തേടിയത്. ഞങ്ങള്‍ക്കുവേണ്ടതെല്ലാം ഉറപ്പുനല്‍കി ഗുജറാത്ത് മറ്റുള്ളവരില്‍നിന്ന് വ്യത്യസ്തരായി. ഇത് കേവലം ടാറ്റയുടെ പദ്ധതിയല്ല, ഞങ്ങളുടേതാണ് എന്നായിരുന്നു മോദി പറഞ്ഞത്. ഞങ്ങളില്‍ അര്‍പ്പിച്ച വിശ്വാസത്തിനും പിന്തുണയ്ക്കും കൃതജ്ഞതയുള്ളവരാണ്- രത്തന്‍ ടാറ്റ പറഞ്ഞു.
Content Highlights: Narendra Modi's one word SMS to Ratan Tata; Nano plant comes to Sanand from Singur
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..